തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ കമ്മറ്റി സെക്രട്ടറി ഐ.പി. ബിനു അടക്കം എട്ട് പ്രതികൾ ജാമ്യ ഹർജി ഫയൽ ചെയ്തു.
കേസിലെ ഒൻപതാം പ്രതി ആനയറ സ്വദേശി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ടി. ഗീനാകുമാരിയുടെ പിഴവു മൂലമാണെന്ന് ആരോപിച്ച് ഇവരെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നു നീക്കിയിരുന്നു.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. നസീറയാണ് ഹർജികൾ പരിഗണിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാടിനെ തുടർന്ന് ഹരീഷ്കുമാറിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തങ്ങൾക്കും ലഭിക്കുമെന്നു പ്രതീക്ഷിച്ചാണ് മറ്റു പ്രതികളും ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഇവരുടെയെല്ലാം ജാമ്യ ഹർജികൾ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ കർക്കശ നിലപാടിനെ തുടർന്ന് കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി പുതുതായി ചുമതലയേറ്റ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ്കുമാർ ഹാജരായി.